ചെന്നൈ: ഗവർണർമാർ ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനു സമയപരിധി നിശ്ചയിക്കുന്നതുവരെ വിശ്രമമില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ റഫന്സിനുള്ള മറുപടിയായുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർമാർക്കും രാഷ്ട്രപതിക്കും ബില്ലിന്മേൽ തീരുമാനമെടുക്കാനായി സമയപരിധി നിശ്ചയിച്ച വിധിയിലായിരുന്നു രാഷ്ട്രപതി പ്രത്യേക റഫറൻസ് തേടിയത്. സംസ്ഥാന അവകാശങ്ങൾക്കും ഫെഡറലിസത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി തടഞ്ഞുവച്ച ബില്ലുകള്‍ക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കിയ 2025 ഏപ്രില്‍ എട്ടിലെ വിധിൽ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം ഒരു സ്വാധീനവും ചെലുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഡ്രൈവർ സീറ്റിലായിരിക്കണമെന്നും സംസ്ഥാനത്ത് രണ്ട് എക്സിക്യൂട്ടീവ് അധികാരകേന്ദ്രങ്ങൾ ഉണ്ടാകരുതെന്നുമുള്ള തത്ത്വം ഭരണഘടനാ ബെഞ്ച് ഈ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണം. ഒരിക്കലും അതിനപ്പുറം പോകരുത്. ഗവർണർക്ക് ബില്ലിനെ ഇല്ലാതാക്കാനോ പോക്കറ്റ് വീറ്റോ പ്രയോഗിക്കാനോ കഴിയില്ല. ബിൽ തടഞ്ഞുവയ്ക്കാൻ അദ്ദേഹത്തിന് ഒരു അധികാരവുമില്ല. ഇക്കാര്യങ്ങൾ വീണ്ടും സുപ്രീംകോടതി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഭരണഘടനപ്രകാരം ചുമതലയേൽക്കപ്പെട്ട ഒരാളും ഭരണഘടനയ്ക്കു മുകളിലാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നു വിശ്വസിക്കുന്നു. ഉയർന്ന ഭരണഘടനാ അധികാരി പോലും ഭരണഘടന ലംഘിക്കുമ്പോൾ, ഭരണഘടനാ കോടതികൾ മാത്രമാണ് ഏക പ്രതിവിധി.
കോടതിയുടെ വാതിലുകൾ അടയ്ക്കരുത്. ഇത് നമ്മുടെ ജനാധിപത്യത്തിലെ നിയമവാഴ്ചയെ ദുർബലപ്പെടുത്തുകയും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗവർണർമാരുടെ ഭരണഘടനാ ലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും സ്റ്റാലിൻ പറഞ്ഞു.